ശുഭാംശുവും സഹയാത്രികരും ഭൂമിയെ തൊട്ട നിമിഷങ്ങളിലെത്തിയപ്പോഴും ഹൃദയം നിലച്ച അവസ്ഥയിലായിരുന്നുവെന്ന് അമ്മ ആശ ശുക്ല. കലിഫോർണിയയിലെ പസഫിക് തീരത്ത് ഡ്രാഗണ്‍ കാപ്സ്യൂൾ ഭൂമിയെ തൊടുന്പോൾ 13,000 കിലോമീറ്ററുകള്‍ അകലെ ലക്നോയിൽ പ്രാർഥനാപൂർവം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരിക്കുകയായിരുന്നു.
മടങ്ങിവരവിന്റെ ഓരോ നിമിഷവും വിറയ്ക്കുന്ന കൈകളോടെയാണ് അമ്മ കണ്ടുതീർത്തത്. നഗരത്തിലെ മോണ്ടിസോറി സ്കൂളില്‍ സ്ഥാപിച്ച പ്രത്യേക സ്ക്രീനിലാണ് പിതാവ് ശംഭു ദയാല്‍ ശുക്ല തുടങ്ങി മുഴുവൻ കുടുംബാംഗങ്ങളും മടക്കയാത്രയുടെ നിമിഷങ്ങൾ കണ്ടുതീർത്തത്.
“കാപ്സ്യൂള്‍ സമുദ്രത്തില്‍ തൊട്ടപ്പോഴേക്കും കരഞ്ഞുപോയി, ഹൃദയം നിലച്ചതുപോലുള്ള അവസ്ഥ...” സന്തോഷം അടക്കാനാകാതെ അമ്മ പറഞ്ഞുനിർത്തി.
അടുത്തമാസം 17ന് ശുഭാംശു ജന്മനാട്ടില്
ശുഭാംശുവിനെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്ന് അച്ഛൻ ശംഭു ദയാൽ പറഞ്ഞു. “ദൗത്യം വിജയിച്ചതും സുരക്ഷിത മടക്കയാത്രയുമെല്ലാം ആഹ്ലാദജനകമാണ്. ദൈവത്തിന് നന്ദി പറയുകയാണ് ഞങ്ങള്‍.”-മധുരം പങ്കുവച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.
വ്യോമയാന മേഖലയുമായി ഒരു ബന്ധമില്ലാത്ത കുടുംബമായിരുന്നു ശുഭാംശുവിന്റേത്. 2006ല്‍ വ്യോമസേനയില്‍ ചേര്‍ന്നതാണ് ശുഭാംശുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. യുദ്ധവിമാനങ്ങളിൽ 2,000 മണിക്കൂറിലധികം പറക്കല്‍ സമയം ശുഭാംശു പൂർത്തിയാക്കിയിട്ടുണ്ട്.
ബഹിരാകാശത്തിനിന്നും ഭൂമിയിലെത്തിയെങ്കിലും ശുഭാംശു ജന്മനാട്ടില് തിരിച്ചെത്തുന്നതിന് ഇനിയും ഏറെ ദിവസമെടുക്കും. അടുത്തമാസം 17ന് ശുഭാംശു ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രയാത്ര വിജയകരമായി പൂർത്തിയാക്കിയ ശുഭാംശുവിനെ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ലക്ഷോപലക്ഷം ഇന്ത്യക്കാർ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ്.
ദൗത്യസംഘത്തിന്
അഭിനന്ദനം: രാഷ്ട്രപതി
ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും അഭിനന്ദിക്കുകയാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ശുഭാംശു ശുക്ല വഹിച്ച നേതൃപരമായ പങ്ക് ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കോടിക്കണക്കിന്
ഇന്ത്യക്കാർക്കു
പ്രചോദനം: മോദി
“ബഹിരാകാശത്തെ ചരിത്രദൗത്യത്തില്‍നിന്ന് ഭൂമിയില്‍ മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ശുഭാംശുവിനെ വരവേല്‍ക്കാന്‍ രാജ്യത്തിനൊപ്പം ഞാനും ചേരുകയാണ്” സമൂഹമാധ്യമമായ എക്സിലെ അഭിനന്ദനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
“അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ പൂർണസമർപ്പണവും ധൈര്യവും നേതൃപാടവവുംവഴി കോടിക്കണക്കിനു ജനങ്ങളുടെ സ്വപ്നങ്ങളെ പ്രചോദിപ്പിക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണിത്”-സന്ദേശത്തില്‍ മോദി കൂട്ടിച്ചേർത്തു.
അനുഭവസമ്പത്ത്
സുപ്രധാനം: ഐഎസ്ആര്‍ഒ
രാജ്യാന്തര നിലയത്തില്‍നിന്ന് ശുഭാംശു നേടിയ അനുഭവസമ്പത്ത് മനുഷ്യനെ അയക്കുന്ന രാജ്യത്തിന്റെ ഗഗന്യാന് പദ്ധതിക്ക് ഏറെ സഹായകരമാണെന്ന് ഐഎസ്ആര്‍ഒ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം. ദേശായി പറഞ്ഞു.